കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല. ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം തേടി അഗസ്റ്റിൻ സഹോദരന്മാർ ഹൈക്കോടതിയെ സമീപിച്ചു. പ്രതികളായ റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണമെന്നായിരുന്നു നിർദേശം.
അതേസമയം 20ന് ഹാജരാകാൻ പ്രതികൾക്ക് ഹൈക്കോടതി സാവകാശം അനുവദിച്ചു. നേരിട്ട് ഹാജരാകാനുള്ള സമൻസ് അവഗണിച്ചതിനെ തുടർന്ന് നേരത്തെ പ്രതികൾക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ജോസ്കുട്ടിയും ആന്റോയും 11നും റോജി അഗസ്റ്റിൻ 13നും കോടതിയിൽ കീഴടങ്ങിയിരുന്നു.
ഇതോടെ വാറന്റ് പിൻവലിച്ച കോടതി കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനായി മൂന്ന് പ്രതികളോടും ഇന്ന് ഹാജരാകാൻ നിർദേശിച്ചിരുന്നു. വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ മുട്ടിലിൽനിന്ന് മുറിച്ചുകടത്തിയ തടികൾക്ക് രേഖകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപ്പന നടത്തി 1.40 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.
കരിമുകൾ മലബാർ ടിംബേഴ്സ് ഉടമ എം.എം. അലിയാർ നൽകിയ പരാതിയിൽ അമ്പലമേട് പോലീസാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചത്. കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജോസ്കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും നൽകിയ വിടുതൽ ഹർജികൾ ജൂലൈയിൽ ഹൈക്കോടതി തള്ളിയിരുന്നു